കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പൊലീസുകാർക്ക് തൊണ്ടിമുതൽ ലഭിക്കാതിരിക്കാൻ ക്ളോസറ്റിൽ ഒഴുക്കിക്കളഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി പൊലീസുകാർ കാവലിരിക്കുന്നതിനിടെയായിരുന്നു യുവതിയുടെ തന്ത്രം.പൊലീസുകാർ യുവതിക്ക് ഡയപ്പറും നൽകിയിരുന്നതായി വിവരമുണ്ട്. ഇന്നലെ രാത്രിയാണ് യുവതി ടോയ്‌ലറ്റിൽ പോയപ്പോൾ മാല പുറത്തേയ്ക്ക് വന്നത്. തുടർന്ന് ഇവർ വിസർജ്യം പൊലീസുകാർക്കുനേരെയെറിയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ മാല ക്ളോസറ്റിൽ ഒഴുക്കിക്കളയുകയായിരുന്നു. യുവതിക്കെതിരെ തൊണ്ടിമുതൽ നശിപ്പിച്ചുവെന്ന കുറ്റവും, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റവും അധികമായി ചുമത്തിയിട്ടുണ്ട്.മുക്കട്ടയിൽ പാലേമാട് കല്ലൻകുന്നൻ സമീന (35) ആണ് മോഷണം നടത്തിയത്. ആശുപത്രിയിൽ വന്ന കുട്ടിയെ ലാളിച്ചതിനുശേഷം മാല തട്ടിയെടുക്കുകയും ശേഷം പിടിക്കപ്പെടുമെന്നായപ്പോൾ വിഴുങ്ങുകയുമായിരുന്നു. 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് വിഴുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. തുടർന്ന് സമീനയെ പൊലീസ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാല വീണ്ടെടുക്കാനായി കഴിഞ്ഞദിവസം നടത്തിയ എക്സ്റേ പരിശോധനയിൽ വയറ്റിൽ മാലയ്ക്ക് പുറമെ സ്വർണക്കമ്മൽ കൂടി കണ്ടെത്തിയിരുന്നു. ഇത് സമീനയുടെ കമ്മൽ തന്നെയാണെന്നാണ് സംശയം. കുട്ടിയുടെ സ്വർണമാലയല്ല തന്റെ സ്വർണമാണ് വിഴുങ്ങിയതെന്ന് വരുത്തിത്തീർക്കാൻ യുവതി തന്റെ കമ്മൽ വിഴുങ്ങിയതെന്നാണ് നിഗമനം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടി മുതൽ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ യുവതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.










