ബെംഗളൂരു∙ ഹൊസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു. മരിച്ചവരിൽ 6 കാർ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനും ഉൾപ്പെടുന്നു. കാറിൽ യാത്ര ചെയ്ത യെലഹങ്ക ആർവി കോളജിലെ പിയു വിദ്യാർഥികളായ മലയാളി അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്. സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഹൊസ്കോട്ടെ–ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യാവാരയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ച കാർ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നിൽ പോയ ബൈക്കിനെ ഇടിച്ചിട്ടശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി സർവീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്സിൽ ഉൾപ്പെടെ തെറിച്ചുപോയി. മൃതദേഹങ്ങൾ ഹോസ്കോട്ടെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.










