തിരൂരങ്ങാടി (മലപ്പുറം): ഉള്ളിച്ചാക്കുകൾ നിറച്ച ലോറിയിൽ അതീവരഹസ്യമായി കടത്തിയ സ്ഫോടകവസ്തുക്കളുടെ വൻ ശേഖരം തിരൂരങ്ങാടി പോലീസ് പിടികൂടി. 132 ചാക്കുകളിലായാണ് വലിയ ഉള്ളി ലോറിയിലുണ്ടായിരുന്നത്. ഉള്ളിച്ചാക്കുകൾക്കടിയിൽ 35 ബോക്‌സുകളിലായി സ്ഫോടനത്തിനുപയോഗിക്കുന്ന 10,600 ഫ്യൂസുകളും 448 ബോക്‌സുകളിലായി 89,600 സ്റ്റിക്കുകളുമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി ചെമ്മാട് കോഴിക്കോട് റോഡിലെ ഫർഹ ഹോളോബ്രിക്‌സ് നിർമാണ കേന്ദ്രത്തിൽനിന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.
പോലീസ് എത്തുന്നതിനിടെ ലോറി ഡ്രൈവറും ജീവനക്കാരും ഓടി രക്ഷപ്പെട്ടതിനാൽ ആരെയും കസ്റ്റഡിലെടുക്കാനായിട്ടില്ല. ക്വാറികളിൽ ഉപയോഗിക്കാനുള്ള സ്ഫോടകവസ്തുക്കൾ അനധികൃതമായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. പ്രദീപ്കുമാർ അറിയിച്ചു. ജലാറ്റിൻ സ്റ്റിക്കുകളുടെ നിരോധനം ശക്തമാക്കിയതോടെ സ്ഫോടനം നടത്തുന്നതിന് ഉപയോഗിക്കുന്ന ഇതേ മാതൃകയിലുണ്ടാക്കിയ സ്റ്റിക്കുകളും ഫ്യൂസുകളുമാണ് ചെമ്മാട്ട് പിടിച്ചെടുത്തത്.







