കാസർകോട്: ജനസംഖ്യാവർധനയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികസമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.
സമസ്ത സെക്രട്ടറിയും വഖഫ് ബോർഡ് അംഗവുമായ കെ. ഉമർ ഫൈസി മുക്കമാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണംചെയ്യുന്നതിനും പുതിയ ജില്ലാ രൂപവത്കരണം ആവശ്യമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാന നിലപാടെടുക്കണമെന്ന് പ്രമേയം പറയുന്നു. 39 ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകളുള്ള തമിഴ്‌നാടിനെ മാതൃകയാക്കാവുന്നതാണ്. രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർഥ്യമാക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് രംഗത്തിറങ്ങണം -പ്രമേയം ആവശ്യപ്പെടുന്നു







