പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബിക്കെതിരെയാണ് പാലക്കാട് നഗരത്തിലെ സ്കൂളിലെ വിദ്യാർത്ഥികൾ സമാന പരാതികൾ നൽകിയിരിക്കുന്നത്. കസബ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമാര്യാദയായി പെരുമാറിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ കായികാധ്യാപകൻ എബിക്കെതിരെയാണ് കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് കേസിനാസ്‌പദമായ സംഭവം. ശിശു സംരക്ഷണ സമിതി സ്‌കൂൾ കേന്ദ്രീകരിച്ചു നടത്താറുള്ള സ്പെഷൽ കൗൺസലിങിനിടെയാണു പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്. നഗരത്തിലെ സ്‌കൂളിൽ ഒരു വർഷത്തോളം താൽക്കാലിക തസ്തികയിൽ കായികാധ്യാപകനായിരുന്നു ഇയാൾ. കുട്ടികളെ ഗ്രൗണ്ടിലേക്ക് അയക്കുമ്പോൾ മോശമായി പെരുമാറിയെന്നും സ്പർശിച്ചെന്നുമാണ് കുട്ടി നൽകിയിട്ടുള്ള മൊഴി.
സംഭവത്തിൽ ശിശു സംരക്ഷണ സമിതിയുടെ നിർദേശ പ്രകാരം കസബ പൊലീസ് കേസെടുത്തു പ്രതിയെ നാലു ദിവസങ്ങൾക്കു മുൻപ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു വിദ്യാർത്ഥികളും സമാനമായ പരാതികൾ അധ്യാപകനെതിരെ നൽകിയത്. വിദ്യാർത്ഥികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ എബിക്കെതിരെ കസബ പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. എബി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് ശിശുക്ഷേമ സമിതി കൗൺസിലിങ് നൽകും.







