ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് മാർച്ച്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. പിരിഞ്ഞ് പോകാൻ പൊലീസ് നിർദേശം നൽകിയിട്ടും പ്രവർത്തകർ പിന്മാറാത്തതിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി മന്ത്രി വിഎൻ വാസവൻ. തന്റെ രാജി പ്രതിപക്ഷം മുൻപേ ആവശ്യപ്പെടുന്നതാണ്. കള്ളന്മാരെ എല്ലാം ജയിലിലിടും. സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു. ശബരിമല അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. പഴയ ഇടപെടൽ അന്വേഷിക്കണമെന്ന് നമ്മൾ പറഞ്ഞു. അതുകൂടി അന്വേഷണ പരിധിയിൻ വരുമെന്ന സാഹചര്യത്തിലെ വിഷമമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം നിയമസഭയെ പ്രക്ഷുബ്ധമാക്കി ശബരിമല സ്വർണക്കൊള്ളയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. സ്വർണക്കൊളള ആവർത്തിക്കാൻ ശ്രമിച്ചതിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം. സഭ തടസപ്പെടുത്താനാണ് പ്രതിപക്ഷത്തിന് ഉത്സാഹമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബഹളത്തിനൊടുവിൽ പിരിഞ്ഞ സഭ ഇനി ചൊവ്വാഴ്ചയെ സമ്മേളിക്കുകയുള്ളൂ.







