പൊന്നാനി:ഫോൺ മുഖാന്തിരം സൗഹൃദം സ്ഥാപിച്ച യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ യുവതിയെയും സുഹൃത്തിനെയും പൊന്നാനി പോലീസ് പിടികൂടി.പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44)നസീമയുടെ ഭർത്താവിന്റെ സുഹൃത്തായ കളത്തിൽ വളപ്പിൽ അലി (55) എന്നിവരാണ് അറസ്റ്റിലായത്.
യുവാവിനെ നസീമ താമസിച്ച വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്.
കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് കേസിന് ആധാരമായ സംഭവം.പരാതിക്കാരനായ തിരൂർ സ്വദേശിയെ നസീമ സൗഹൃദം നടിച്ച് നരിപ്പറമ്പിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ചേർന്ന് യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ടു.എന്നാൽ തുക നൽകാൻ കഴിയാത്തതിനാൽ, യുവാവ് സുഹൃത്തിൽ നിന്ന് കടം വാങ്ങി 25,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി കൈമാറിയതായാണ് പരാതി.
ഇതിനു ശേഷം വീണ്ടും പണം ആവശ്യപ്പെടുകയും പരാതിക്കാരൻ ജോലി ചെയ്യുന്ന സ്ഥലത്തും വീട്ടിലും എത്തുമെന്ന് പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയുംചെയ്തതോടെയാണ് യുവാവ് പൊന്നാനി പൊലീസിനെ സമീപിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.പൊന്നാനി സിഐ എസ്.അഷറഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.വി. ബിബിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത് കുമാർ,സുധീഷ്,രതിക, സിവിൽ പൊലീസ് ഓഫീസർമാരായ മന്മഥൻ, സൗമ്യ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു.കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഐ അഷറഫ് പറഞ്ഞു.









