ചെന്നൈ:കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക് കടത്തി വിട്ടത്.
ഭരണകക്ഷിയായ ഡിഎംകെയെ കടുത്ത ഭാഷയിൽ വിജയ് വിമർശിച്ചു. ഡിഎംകെയുടെ നയം കൊള്ളയാണെന്ന് വിജയ് പറഞ്ഞു. തനിക്കെതിരെ നിലപാടുകൾ എടുക്കുന്ന ഡിഎംകെ ദുഃഖിക്കേണ്ടിവരും. അധികാരത്തിലെത്തിയാൽ ജനങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതികളും വിജയ് പ്രഖ്യാപിച്ചു. എല്ലാവർക്കും വീട് നൽകുമെന്നും എല്ലാ വീട്ടിലും സ്ഥിരവരുമാനമുള്ള ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുമെന്നും വിജയ് പറഞ്ഞു. തന്റെ പോരാട്ടം സാമൂഹിക നീതിക്കുവേണ്ടിയാണെന്നു വ്യക്തമാക്കിയ വിജയ്, കർഷകരുടെ വിഷയങ്ങളും ഉയർത്തി.
ഞാൻ രാഷ്ട്രീയത്തിൽ വന്നത് ജനങ്ങൾക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്. മറ്റ് അജൻഡയില്ല. വിജയ് ചുമ്മാതെ ഒന്നും പറയാറില്ല. ഒരു കാര്യം പറഞ്ഞാൽ അതു ചെയ്യാതെ പോവുകയുമില്ല. ജനങ്ങൾക്ക് അത് നല്ലതുപോലെ അറിയാം’’– വിജയ് പറഞ്ഞു.
കരൂർ ദുരന്തമുണ്ടായി 57 ദിവസത്തിനുശേഷമാണ് വിജയ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. പാർട്ടി നൽകിയ ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകളുള്ള റജിസ്റ്റർ ചെയ്ത 2,000 പേർക്കു മാത്രമായിരുന്നു ഹാളിലേക്ക് പ്രവേശനം. സേലത്തു ഡിസംബർ 4നു പൊതുയോഗം നടത്താൻ അനുമതി തേടിയെങ്കിലും കാർത്തിക ഉത്സവത്തിന്റെ തിരക്കു ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കരൂരിൽ സെപ്റ്റംബർ 27ന് വിജയ് നടത്തിയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരുക്കേറ്റു







