സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു. ഒന്നര ലക്ഷത്തോളം പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതായാണ് പ്രാഥമിക കണക്ക്. നാളെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ നോമിനേഷനുകൾ ലഭിച്ചത്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലാണ് കുറവ് നാമനിർദ്ദേശ പത്രികകൾ ലഭിച്ചത്. നേരിട്ടും, നിർദ്ദേശകൻ വഴിയുമെല്ലാം സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം.തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. ഡമ്മി സ്ഥാനാർത്ഥികൾ സൂക്ഷ്മ പരിശോധന കഴിഞ്ഞാൽ തിങ്കളാഴ്ചയ്ക്ക് മുൻപ് നാമനിർദ്ദേശ പത്രികകൾ പിൻവലിക്കും. വിമതൻമാരെ പിൻ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാർട്ടികൾ. നാമനിർദേശം പത്രിക സമർപ്പിച്ചവരാവട്ടെ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലുമാണ്.










