തൃശൂരിൽ, തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി നാലാം ദിനവും തിരച്ചിൽ. തമിഴ്നാട് കേന്ദ്രീകരിച്ചും, തൃശൂർ നഗരപ്രദേശത്തും തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ ബാലമുരുകൻ ചാടിപ്പോയത്.തമിഴ്നാട് പൊലീസ് നൽകുന്ന വിവരം അനുസരിച്ച് വിയൂർ ജയിലിന്റെ 50 മീറ്റർ മുൻപാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കടന്നുകളഞ്ഞുവെന്നാണ് മൊഴി. ഭക്ഷണം കഴിക്കാൻ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ലെന്നും തമിഴ്നാട് പോലീസ് പറയുന്നു.പൊലിസിൽ നിന്ന് രക്ഷപ്പെട്ട പ്രതി ആദ്യം ജയിൽ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോയി. ഇതിന് ശേഷമാണ് വിയ്യൂർ ജയിൽ വിവരം അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബാലമുരുകനായി തൃശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.അഞ്ച് കൊലപാതകം ഉള്‍പ്പടെ 52 കേസുകളില്‍പ്പെട്ട, മുന്‍പ് പൊലീസിന്റെ കയ്യില്‍നിന്ന് പലതവണ രക്ഷപ്പെട്ട ചരിത്രമുള്ള കൊടുംകുറ്റവാളിയാണ് രക്ഷപ്പെട്ട ബാലമുരുകൻ. തൃശൂര്‍ വീയ്യൂര്‍ ജയിലിലെ തടവുകാരനായ ബാലമുരുകനെ, തമിഴ്നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനാണ് തമിഴ്നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടല്‍.











