ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി. തങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ‘സ്റ്റേറ്റ് ടെററിസം ’ എന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗും അപലപിച്ചു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുംമുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു.
വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് പ്രവാസ ലോകത്തെ ഞെട്ടിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും വലിയ പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഖത്തർ അധികൃതർ അറിയിച്ചു
മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. ഇത്തരം ആക്രമണങ്ങളിലൂടെ അതിന് തടയിനാകില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി പറഞ്ഞു.ദോഹയിൽ ഹമാസ് നേതാക്കളെ ഇസ്രായേൽ ആക്രമിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസയിലെ യുദ്ധത്തിൽ കെയ്‌റോയ്ക്കും വാഷിംഗ്ടണിനുമൊപ്പം ദോഹയും ഇസ്രായേലിനും ഹമാസിനും ഇടയിൽ ഒരു പ്രധാന മധ്യസ്ഥനായിരുന്നു