കോട്ടയം: മാങ്ങാനത്ത് വില്ലയിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.മധ്യപ്രദേശിലെ ഥാർ ജെംദാ സ്വദേശി ഗുരു സജനെ(41) ആണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഗുജറാത്തിലെ മോർബിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കവർച്ചാ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് വിവരം. മാങ്ങാനം സ്കൈലൈൻ വില്ലയിലെ അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ വീട്ടിലെ ഇരുമ്പ് അലമാരയുടെ പൂട്ടുപൊളിച്ച് 36 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. അഞ്ച് പേരാണ് ഇവിടെ കവർച്ച നടത്തിയത്.
വിരലടയാളവും മൊബൈൽ ഫോണും പിന്തുടർന്നായിരുന്നു അന്വേഷണം. സംഭവദിവസം രാത്രി വീടിന്റെ ലൊക്കഷനിലെത്തിയ ആയിരത്തിലേറെ മൊബൈൽ നമ്പരുകൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. 2016-ൽ കർണാടകയിൽ രാമദുർഗ സ്റ്റേഷനിൽ നടന്ന സമാന സ്വഭാവമുള്ള കേസിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ഗുരു സജ്ജനിലേക്ക് അന്വേഷണസംഘമെത്തിയത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാൾ ഗുജറാത്തിലുണ്ടെന്ന് കണ്ടെത്തിയത്. മാങ്ങാനത്തുനിന്ന് ലഭിച്ച വിരലടയാളം, കർണാടകയിൽനിന്ന് ഇയാളെ പിടിയിലായപ്പോൾ ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തൃശ്ശൂർജില്ലയിൽ നടന്ന മോഷണത്തിൽ ലഭിച്ച വിരലടയാളവും മാങ്ങാനത്തേതുമായി ഒത്തുചേരുന്നതായിരുന്നു. ഗുജറാത്തിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഗുജറാത്തിലെത്തി. അവിടെ ജോലിചെയ്യുന്ന കമ്പനിക്ക് സമീപം കുടുംബമായി താമസിക്കുകയായിരുന്നു. 2016-ൽ കർണാടകയിൽ സ്വർണം മോഷ്ടിച്ച കേസിലും ട്രഷറി ആക്രമിച്ച് പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ മോഷ്ടിച്ച കേസിലും ഇയാൾ പിടിയിലായിട്ടുണ്ട്. ഈ കേസിൽ ഇയാൾക്കെതിരേ വാറണ്ടും നിലവിലുണ്ട്. 2023-ൽ ആലപ്പുഴയിലും, കോട്ടയത്ത് മോഷണം നടന്നതിന് അടുത്തദിവസങ്ങളിൽ തൃശ്ശൂരിലും ഇയാൾ മോഷണം നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. മാങ്ങാനം ചെമ്പകശ്ശേരിപടി ഭാഗത്തുള്ള ആയുഷ്മന്ത്ര വെൽനസ് ക്ലിനിക്കിന്റെ മുൻപിലെ വാതിൽ തകർത്ത് ഡ്രോയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നിരുന്നു. കേസിലെ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്











