താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ അടിവാരത്തിലേക്ക് എത്തിക്കുകയും തുടര്‍ന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങള്‍ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടതിന് ശേഷം ചുരത്തില്‍ ഗതാഗത നിരോധനം തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.താമരശ്ശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയന്റിന് സമീപം കഴിഞ്ഞ ദിവസമാണ് മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടത്. സംഭവസമയം അതുവഴി കടന്ന് പോയ വാഹനങ്ങളില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണമെന്നുമായിരുന്നു പൊലീസ് അറിയിപ്പ്.ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായിജില്ലാകലക്ടറാണ് നിര്‍ദേശം നല്‍കിയത്. ആരും തന്നെ കാഴ്ചകള്‍ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുതെന്നായിരുന്നു നിര്‍ദേശം.









