പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കിടയിൽ ബ്രെത്തലൈസർ പരിശോധന കൂടുതൽ കാര്യക്ഷമമാക്കണമെന്ന് എം.ഡി.യുടെ നിർദേശം. ഓരോ ഡിപ്പോയിലും സ്റ്റേഷൻ ചുമതലയുളള ഉദ്യോഗസ്ഥർ പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.ബ്രെത്തലൈസർ യന്ത്രം ഇല്ലാത്ത യൂണിറ്റുകളിൽ ഇൻസ്‌പെക്ടർമാരെ നിയോഗിച്ച് ‘സർപ്രൈസ്’ പരിശോധന നടത്തണമെന്നാണ് നിർദേശം. കെ.ബി. ഗണേഷ്‌കുമാർ മന്ത്രിയായിരിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സി.യിൽ ജീവനക്കാർക്ക് ബ്രെത്തലൈസർ പരിശോധന ഏർപ്പെടുത്തിയത്.
ഡ്യൂട്ടി തുടങ്ങുന്നതിന് മുൻപ് ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയായിരുന്നു മുഖ്യം. മറ്റുജീവനക്കാരും ബ്രെത്തലൈസർ പരിശോധന നടത്തിയാണ് ജോലിക്ക് കയറിയിരുന്നത്. തുടക്കത്തിൽ പരിശോധനകൾ കാര്യക്ഷമമായി നടക്കുകയും ഫലപ്രദമായിരുന്നുവെന്നുമാണ് വിലയിരുത്തൽ.
എന്നാൽ സർക്കാരും മന്ത്രിയും മാറിയതോടെ പല ഡിപ്പോകളിലും പരിശോധന നിലച്ചു. ചിലയിടങ്ങളിൽ ഉപകരണം തകരാറിലായി. ചിലയിടത്ത് ഇവ തകരാറിലാക്കിയെന്നും ആക്ഷേപമുണ്ട്. ഡ്യൂട്ടി തുടങ്ങുന്നതിനുമുൻപ് ഡിപ്പോകളിൽ സ്റ്റേഷൻമാസ്റ്ററുടെ മുന്നിലാണ് ബ്രെത്തലൈസർ പരിശോധന നടത്തിയിരുന്നത്.
ബ്രെത്തലൈസർ രേഖപ്പെടുത്തുന്ന അളവ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഉടനടി നടപടി എടുക്കുകയുമായിരുന്നു പതിവ്. ഹോമിയോ, ആയുർവേദ മരുന്നുകൾ, ജ്യൂസ് എന്നിവ കഴിച്ചവരും ബ്രെത്തലൈസറിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടായി.
പോലീസും മോട്ടോർ വാഹനവകുപ്പും നടത്തുന്ന പരിശോധനകളിൽ ഒഴിവാക്കപ്പെടുന്നവർ പോലും ഡിപ്പോയിലെ പരിശോധനയിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടായതോടെ പരിശോധന പേരിനുമാത്രമായി ചുരുങ്ങി.








