ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭ ബിൽ പാസാക്കി. ലോക്സഭയിൽ നേരത്തെ ബിൽ പാസായിരുന്നു. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയ്മിങ് ബിൽ. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബിൽ നിർദേശിക്കുന്നു.
പണം വച്ചുള്ള ഗെയ്മിങ് ലഹരിപോലെ ആളുകളെ അടിമയാക്കുന്നതാണെന്ന് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ‘‘പണം വച്ചുള്ള ഗെയ്മിങ് ആപ്പുകൾക്ക് പിന്നിലുള്ള സ്വാധീനമുള്ള വ്യക്തികൾ ബില്ലിനെതിരെ കോടതിയെ സമീപിക്കും. ഈ നിരോധനത്തിനെതിരെ അവർ സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നുകൾ തുടങ്ങും. ഇത്തരം ഗെയിമുകളുടെ പ്രത്യാഘാതങ്ങളും ഈ പണം എങ്ങനെയാണ് ഭീകരവാദത്തെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്നതെന്നും നമ്മൾ കണ്ടതാണ്’’–മന്ത്രി പറഞ്ഞു







