ചലച്ചിത്രതാരം ശ്വേതാ മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് താരം. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. എഫ്‌ഐആറിലെ ബാലിശമായ വിശദാംശങ്ങൾ ചൂണ്ടികാട്ടിയും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയംശ്വേതാ മേനോന് പിന്തുണയുമായി സഹമത്സരാർത്ഥികളായ ദേവനും രവീന്ദ്രനും രംഗത്തെത്തി. പരാതി ദുരുദ്ദേശപരവും വിഡ്ഢിത്തവുമാണെന്ന് ദേവൻ പ്രതികരിച്ചു.
പരാതിക്ക് പിന്നിൽ അമ്മ സംഘടനയിലെ ആരുമല്ലെന്നാണ് വിശ്വാസം. സംഘടനയിലെ ഒരു അംഗവും ചെയ്യാത്ത പ്രവൃത്തിയാണിത്.എഫ്ഐആർ വിവരങ്ങൾ പരിശോധിക്കുമ്പോൾ തന്നെ അറിയാം എത്രത്തോളം വിഡ്ഢിത്തമായ കേസാണെന്ന്. വലിയ കുറ്റമാണെങ്കിൽ ശ്വേതാ മേനോനെതിരെ മാത്രമായിരുന്നില്ല പരാതി നൽകേണ്ടിരുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾക്കെതിരെയും അണിയറ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമായിരുന്നു.” ദിസ് കേസ് ഈസ് എ ബിഗ് നോൺ സെൻസെ’ന്നും നടൻ ദേവൻ പറഞ്ഞു.
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ ടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതിക്കാരൻ.