ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിലെ പതിനെട്ടാം ഗേറ്റിൽ നിന്ന് രാത്രി 11.45ന് ഔദ്യോഗിക യാത്രയപ്പുകളൊന്നുമില്ലാതെ വിസ്താര പറന്നുയർന്നു. വിസ്താരയുടെ ഡൽഹി – സിംഗപ്പൂർ UK 115 നാളെ രാവിലെ 8.40ന് സിംഗപ്പൂരിൽ ലാൻഡ് ചെയ്യുന്നതോടെ ഒൻപതര വർഷത്തെ ‘വാനവാസം’ വിസ്താര അവസാനിപ്പിക്കും. എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താരയുടെ സ്വന്തം ബ്രാൻഡിലുള്ള അവസാന വിമാന സർവീസായിരുന്നു ഇന്ന്. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും
അവസാന യാത്രയക്കൊരുങ്ങുന്ന സിംഗപ്പൂർ വിമാനത്തിന് ഔദ്യോഗിക യാത്രയയപ്പോ മറ്റ് ചടങ്ങുകളോ സംഘടിപ്പിച്ചില്ലെന്ന് വിസ്താര പബ്ലിക്ക് റിലേഷൻസ് ഓഫിസർ അഭിലാഷ് പുഷ്പൻ അറിയിച്ചു. ‘‘തികച്ചും സാധാരണയായ മറ്റൊരു സർവീസ് പോലെ ഡൽഹി – സിംഗപ്പൂർ വിമാനവും പറന്നുപൊങ്ങി. സാങ്കേതികമായി ഇതോടെ വിസ്താര വിമാന സർവീസ് അവസാനിക്കുകയാണ്. ഇനി മുതൽ എയർ ഇന്ത്യ. അതിനപ്പുറം മറ്റ് പരിപാടികളൊന്നും ഇല്ല. വിമാനത്തിന്റെ പുറത്തെ ‘വിസ്താര’ എന്നെഴുതിയത് മാറ്റാൻ കുറേ സമയമെടുക്കും. വിമാനത്തിലെ ക്രൂ അംഗങ്ങളുടെ വേഷമെല്ലാം വിസ്താരയുടെത് തന്നെയായിരിക്കും കുറച്ച് ദിവസത്തേക്കെങ്കിലും. പതിയെ അതും മാറും.’’ – അഭിലാഷ് പുഷ്പൻ പറഞ്ഞു