പൊന്നാനി:സാമ്പത്തിക ഇടപാടിനെ ചൊല്ലി ക്വട്ടേഷൻ സംഘത്തെ വിട്ട് വീട്ടമ്മയെയും മകനെയും വീട് കയറി അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രധാന പ്രതിയെ അന്വേഷണ സംഘം പിടികൂടി.വെളിയങ്കോട് സ്വദേശി കിഴക്കെതിൽ ഷമീർ എന്ന ബെല്ലാരി ഷമീറിനെ(38)യാണ് തിരൂർ ഡിവൈഎസ്പി പ്രേമാനന്ദ കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞ ഷെമീറിനെ ചെർപ്പുളശ്ശേരിയില്‍ ഇയാള്‍ താമസിച്ച് വന്ന വീട്ടിൽ നിന്നുമാണ് ഷൊർണൂർ ഡാൻസാഫ് സംഘത്തിൻ്റെ സഹായത്തോടെ പൊന്നാനി പോലീസ് പിടികൂടിയത്.
അക്രമത്തിന് കൊട്ടേഷൻ നൽകിയ നരണിപ്പുഴ സ്വദേശി ഇബ്രാഹിം കുട്ടിയെ പോലിസ് നേരത്തെ പിടികൂടിയിരുന്നു
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ അക്രമം,പിടിച്ച് പറി, തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഷമീറിൻ്റെ കൂട്ട് പ്രതിയും നിരവധി കേസുകളിൽ പ്രതിയുമായ വെളിയങ്കോട് തണ്ണി തുറ സ്വദേശി തണ്ടാം കോളിൽ നൗഷാദ് എന്ന കൊച്ചറായി നൗഷാദിനെ(36) സംഭവത്തില്‍ അയിരൂർ കനോലി കനാലിൻ്റെ തീരത്ത് നിന്നും പോലിസ് പിടികൂടിയിരുന്നു.ഈ സമയം ഒരുമിച്ച് ഉണ്ടായിരുന്ന ഷമീർ പോലിസിനെ കണ്ട് കനാലിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം കാപ്പ പ്രകാരം പൊന്നാനി പോലിസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ 6 മാസം തടവിൽ ഇട്ട ഷമീർ തുടർന്നും അക്രമങ്ങൾ നടത്തുകയായിരുന്നുവെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.
ആലപ്പുഴയിൽ നിന്നും വിവാഹം ചെയ്ത യുവതിയെയും മക്കളെയും ഉപേക്ഷിച്ച് മറ്റ് സൗഹൃദങ്ങൾ തേടി പോയ ഷെമീര്‍ ചെർപ്പുളശ്ശേരി ഭാഗത്ത് ഇതിനകം വിവാഹ ബന്ധം വേർപെടുത്തിയ രണ്ട് യുവതികളുമായി വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച് കൂടെ മാറി മാറി താമസിച്ച് വരികയായിരുന്നു.പരിസരവാസികൾ അറിയാതെയാണ് യുവതിയോടൊപ്പം ഇയാള് താമസിച്ച് വന്നിരുന്നത്. മഫ്തി വേഷത്തിലെത്തിയ പോലിസിനെ കണ്ട് ഇയാള് കട്ടിലിനടിയിൽ ഒളിച്ച് ഇരുന്നെങ്കിലും പോലിസ് കണ്ടെത്തി പിടികൂടുകയായിരുന്നു.പൊന്നാനി ഇൻസ്പെക്ടർ അഷറഫ്, പൊന്നാനി എസ്ഐ യാസിർ ,ജൂനിയർ എസ്ഐ നിതിൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരും ഷൊർണൂർ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടി കൂടിയത്.പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കി പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.നേരത്തെ അറസ്റ്റിൽ ആയ മറ്റ് രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.








