ന്യൂഡൽഹി∙ കന്യാസ്ത്രീകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ സംഘർഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം. റെയിൽവേ സ്റ്റേഷനിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബജ്‌റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ചാണ് 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രിയിലേക്കും ഓഫിസിലേക്കും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളുടെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റെയിൽവേ ഉദ്യോഗസ്ഥരിൽ ചിലർ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു
കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. വിഷയം ഇന്ന് പാർലമെന്റിലും ഉയർത്താനുള്ള നീക്കത്തിലാണു കേരളത്തിൽനിന്നുള്ള എംപിമാർ. ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി.
നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ബജ്റങ്ദൾ ആരോപിച്ചു. ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കു നേരെ കയ്യേറ്റമുണ്ടായെന്നും വിശദീകരണം വകവയ്ക്കാതെയാണ് അറസ്റ്റെന്നും സിബിസിഐ ആരോപിച്ചു.
പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്. മതപരിവർത്തന കുറ്റം ചുമത്താനും ശ്രമമുണ്ടെന്നു സഭാ വൃത്തങ്ങൾ ആരോപിക്കുന്നു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം ഉയർന്നിട്ടുണ്ട്. ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് ആരോപിച്ചു. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അക്രമം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാധാരണമാകുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു.