ഇരിങ്ങാലക്കുട: കാട്ടൂരിൽ രണ്ടു യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ കാട്ടൂർ സ്വദേശികളെ കർണാടകയിൽനിന്ന് പിടികൂടി. എടക്കാട്ടുപറമ്പിൽ ടിന്റു എന്ന പ്രജിൽ (38 ), പാച്ചാംപ്പിള്ളി വീട്ടിൽ സികേഷ് (27), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26 ) എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടിൽ അരുൺകുമാർ (30 വയസ്സ്) എടക്കാട്ടുപറമ്പിൽ ദിനക്ക് (22 ) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷും കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജുവും സംഘവും ഗുണ്ടൽപേട്ടിനടുത്ത് ശിവപുരയിലെ ഫാമിനുള്ളിൽ നിന്ന് പിടികൂടിയത്. അഞ്ചു ദിവസമായി ഇവിടെ ഒളിവിൽ കഴിയുന്നതിനിടെ പോലീസ് സംഘം സാഹസികമായി ഇവിടെ എത്തി പിടികൂടുകയായിരുന്നു
ഇക്കഴിഞ്ഞ പതിമൂന്നാം തീയതി കാട്ടൂർ പെഞ്ഞനം എസ്.എൻ.ഡി.പി പള്ളിവേട്ട നഗറിൽ രാത്രി പതിനൊന്നരയോടെയാണ് കേസ്സിനാസ്പദമായ സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കൽ സനൂപ്( 26 ), കാട്ടൂർ വലക്കഴ സ്വദേശി പറയം വളപ്പിൽ യാസിൻ (25) എന്നിവരെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സനൂപിനും യാസിനും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ കടന്നു കളഞ്ഞു.
പ്രതികൾ കേരളം കടന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് കർണാടകയിലെത്തിയത്. വെള്ളിയാഴ്ച സന്ധ്യയോടെ ഗുണ്ടൽപേട്ടിനടുത്ത് ശിവപുരയിലെ ഫാമിൽ പ്രതികൾ ഒളിച്ചു താമസിക്കുകയാണെന്ന വിവരം സ്ഥിരീകരിച്ചു. പുലിയടക്കമുള്ള വന്യമൃഗങ്ങൾ ഉള്ള സ്ഥലത്തായിരുന്നു ഒളിസങ്കേതം. ഇവയുടെ ശല്യത്തിൽനിന്നു രക്ഷപ്പെടാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. നായ്ക്കളും കാവലുണ്ടായിരുന്നു. കനത്ത മഴയയെ അവഗണിച്ച് മുൾചെടികൾ നിറഞ്ഞ കുറ്റിക്കാടുകൾക്കിടയിലൂടെ നടന്ന് ഏറെ കഷ്ടപ്പെട്ടാണ് പോലീസ് സംഘം പ്രതികൾ താമസിക്കുന്ന കെട്ടിടത്തിനുള്ളിൽ എത്തിയത്. ഫാമിലേക്ക് നേരിട്ടെത്തുന്ന വഴിയിലൂടെ വന്നാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യന ഉണ്ടായിരുന്നു. ദൂരെ നിന്ന് അപരിചിതരെ കണ്ടാൽ ഓടി ഒളിക്കാൻ കുറ്റിക്കാടുകൾ നിരവധിയുള്ള സ്ഥലമാണ്. അതുകൊണ്ട് ഫാമിന്റെ പുറകുവശത്തുള്ള മറ്റൊരു ഫാമിന് ഉള്ളിലൂടെ കടന്നാണ് ഇവിടെ എത്തിയത്. ഒരിക്കലും പോലീസ് ഇവിടേക്ക് അന്വേഷിച്ചെത്തില്ലെന്നാണ് കരുതിയതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.
തൃശ്ശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ , ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജു, സീനിയർ സി.പി.ഒമാരായ സി.ജി ധനേഷ്, ഇ.എസ്.ജീവൻ, സിപിഒ കെ.എസ്.ഉമേഷ്, മുസ്തഫ ഷൗക്കർ, അജീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.