തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു.കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജിൽ ചേരാനിരിക്കുകയായിരുന്നു. കോളജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജൂസ് മാത്രമാണ് കഴിച്ചിരുന്നത്.
ദിവസങ്ങൾക്കു മുൻപ് ശക്തീശ്വർ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമായതെന്നു സംശയിക്കുന്നു.