സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടലാക്രമണത്തിനും ഉയർന്ന തിരയ്ക്കും സാധ്യത.
മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമുണ്ടായി. 9–ാം വളവിനു താഴെ പാറക്കല്ലുകളും നാലാം വളവിൽ മരവും വീണു. മലയോര മേഖലയിൽ ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട് മലയോര മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചു. കനത്ത മഴയിൽ ചാലക്കുടിയിൽ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയിലെ അടിപ്പാതയിൽ വെള്ളം കയറി.
കോഴിക്കോട് കുറ്റ്യാടിയിൽ വീടിനു മുകളിൽ തെങ്ങ് വീണു. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വയനാട്ടിൽ പരക്കെ മഴ ലഭിച്ചു. കാറ്റ് ശക്തമായതിനാൽ മത്സ്യബന്ധനത്തിന് ചില മേഖലകളിൽ വിലക്കുണ്ട്. പൊരിങ്ങൽക്കുത്ത്, കക്കയം, മാട്ടുപെട്ടി, ഷോളയാർ, പീച്ചി, പഴശ്ശി, ആളിയാര്‍ ഡാമുകൾ തുറന്നു.