യുഎഇയിലെ പള്ളികളിൽ ഇനി ഉച്ചകഴിഞ്ഞ് മയ്യത്ത് നമസ്കാരം പാടില്ലെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. യുഎഇയിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്. ആളുകളുടെ സുരക്ഷയ്ക്കായി മയ്യത്ത് നമസ്കാരം പരമാവധി ഒഴിവാക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു എന്നാൽ വീണ്ടും താപനില ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്.
വേനൽക്കാലത്ത് യുഎഇയിൽ താപനില വളരെ ഉയർന്ന നിലയിലാണ്. പലപ്പോഴും ഇത് 45°C ന് മുകളിലെത്താറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, തുറന്ന സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. മയ്യത്ത് നമസ്കാരം സാധാരണയായി തുറന്ന സ്ഥലങ്ങളിലോ, പള്ളികളുടെ മുറ്റത്തോ വെച്ചാണ് നടക്കാറുള്ളത് അതിനാൽ കടുത്ത ചൂടിൽ നടത്തുന്നത് പ്രായമായവർക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്.
അമിത ചൂടിൽ ആളുകൾക്ക് സൂര്യാഘാതം, നിർജ്ജലീകരണം, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനകൾക്ക് പകരം, ചൂട് കുറഞ്ഞ സമയങ്ങളിലേക്ക് മയ്യിത്ത് പ്രാർത്ഥനകൾ മാറ്റിവെക്കാനാണ് നിർദ്ദേശം.
സാധാരണയായി സുബഹ് നമസ്കാരത്തിന് ശേഷമോ അല്ലെങ്കിൽ വൈകുന്നേരം മഗരീബ് നമസ്കാരത്തിന് ശേഷമോ മയ്യിത്ത് പ്രാർത്ഥനകൾ നടത്തുന്നത് പരിഗണിക്കാവുന്നതാണ് എന്നും അറിയിച്ചു. ഇത് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് ആശ്വാസം നൽകും. മൃതദേഹം വേഗത്തിൽ മറവ് ചെയ്യേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഈ സമയക്രമീകരണം സാധ്യമാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കി.
അതേസമയം ഈ നിർദേശം കർശനമായ നിയമം എന്നതിലുപരി പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തിയുള്ള ഒരു മാർഗ്ഗനിർദ്ദേശമായാണ് നൽകിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ അല്ലെങ്കിൽ ഒഴിവാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഉച്ചകഴിഞ്ഞുള്ള മയ്യത്ത് നമസ്‌കാരങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും പള്ളികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചു.
രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിലുള്ള മയ്യത്ത് നമസ്കാരത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. യുഎഇയിലെ ഭരണകൂടം പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്നു എന്നതാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. വരും ദിവസങ്ങളിലും ചൂട് വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അറിയിച്ചു.