തിരുവനന്തപുരം: പിടികൂടുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതിന് പകരം മൃഗശാലയിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഉൾവനത്തിലേക്ക് അയച്ചാലും വന്യമൃഗങ്ങൾ തിരിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. വന്യജീവി ആക്രമണ പ്രതിരോധം സംബന്ധിച്ച് നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാധാരണയായി പിടികൂടുന്ന വന്യജീവികളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. എന്നാൽ അവ തിരിച്ചുവരുമെന്നത് പച്ചമലയാളത്തിൽ നമുക്ക് ബോധ്യമാണ്. അതിനാൽ തന്നെ പിടികൂടുന്ന വന്യമൃഗങ്ങളെ ഇനി മൃഗശാലയിലേക്ക് മാറ്റും. ഇനി പിടിക്കുന്നവയെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.ഇന്നലെയും സുവോളജിക്കൽ പാർക്കിൽ ഒരെണ്ണത്തെ എത്തിച്ചിരുന്നുവെന്നും അവയെ സംരക്ഷിക്കാനും ചികിത്സിക്കാനും നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര വന്യജീവി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. ജനവാസകേന്ദ്രത്തിലിറങ്ങിയ 5000ത്തിലേറെ കാട്ടു പന്നികളെ വെടിവെച്ചു കൊന്നു.പഞ്ചായത്തുകൾ ഫലപ്രദമായി ഉപയോഗിച്ചാൽ ഇതിലും കൂടും. പഞ്ചായത്തുകൾക്കാണ് അതിനുള്ള ചുമതല. പല പഞ്ചായത്തുകളും ഫലപ്രദമല്ല. ആവശ്യമായ മോണിറ്ററിങ് നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.വന്യ ജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.വിവിധ വകുപ്പ്, സർക്കാർ തലത്തിലാണ് പദ്ധതികൾ നടപ്പാക്കി വരുന്നത്. വന്യജീവി സംഘർഷത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തേക്കാൾ മരണ നിരക്ക് കുറഞ്ഞു. പരാതികളും കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.










