അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒന്നിലധികം ഒടിടി ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തു. 25 പ്ലാറ്റ്ഫോമുകൾ സർക്കാർ നിരോധിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആണ് വിഷയത്തിൽ നടപടി സ്വീകരിച്ചത്. 2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉല്ലു, ബിഗ് ഷോട്ട്സ് ആപ്പ്, ദേശിഫ്ലിക്സ്, ബൂമെക്സ്, നവരസ ലൈറ്റ് ഉൾപ്പെടെ 25 പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നിരോധിച്ചിരുന്നു. ഇതിന് പുറമെ, 19 വെബ്‌സൈറ്റുകളും 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും അന്ന് നടപടി നേരിട്ടു.