2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 12 പ്രതികളെയും വെറുതെവിട്ട് ബോംബെ ഹൈക്കോടതി. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. 2006 ജൂലൈയിൽ നടന്ന സ്ഫോടനത്തിൽ 186 പേർ മരിക്കുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റ് ചെയ്ത 12 പേരെ 2015 ഒക്ടോബറിലാണ് കീഴ്ക്കോടതി ശിക്ഷിച്ചത്. അഞ്ചു പേർക്ക് വധശിക്ഷയും ഏഴ് പേർക്കു ജീവപര്യന്തവുമാണ് കോടതി വിധിച്ചത്.പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ തെളിവുകൾ പര്യാപ്തമായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു. പ്രതികളാണ് ഈ കുറ്റം ചെയ്തതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നു പറഞ്ഞാണ് ശിക്ഷ റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.വൈകിട്ട് 6.24നും 6.35നും മധ്യേ ഏഴ് ലോക്കൽ ട്രെയിനുകളിലായിരുന്നു നഗരത്തെ നടുക്കിയ സ്ഫോടനങ്ങൾ നടന്നത്. ഓഫിസുകൾ വിട്ട് യാത്രക്കാർ തിങ്ങിനിറഞ്ഞു പോകുന്ന സമയം തിരഞ്ഞെടുത്തതും ആക്രമണത്തിന്റെ ആഘാതം കൂട്ടാൻ ലക്ഷ്യം വച്ചായിരുന്നു. പ്രഷർ കുക്കർ ബോംബുകളാണ് ലോക്കൽ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ സ്ഥാപിച്ചിരുന്നത്. വൈകിട്ട് 6.24നു ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്‌ലി എന്നിവിടങ്ങളിലായിരുന്നു തുടർസ്ഫോടനങ്ങൾ.











