മുംബൈ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ അവസാന സർവീസ് പറന്നിറങ്ങും. ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക. ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ സർവീസ് കമ്പനിയായി എയർ ഇന്ത്യ, നിരക്കു കുറഞ്ഞ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ രണ്ടു ബ്രാൻഡുകൾമാത്രമാണ് അവശേഷിക്കുക. വിസ്താരയെ എയർ ഇന്ത്യയിലും എ.ഐ.എക്സ്. കണക്ടിനെ (പഴയ എയർ ഏഷ്യ ഇന്ത്യ) എയർ ഇന്ത്യ എക്സ്പ്രസിലുമാണ് ലയിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ലയനം കഴിഞ്ഞമാസം പൂർത്തിയായിരുന്നു.ലയനത്തോടെ 61.3 ശതമാനം വിപണി വിഹിതമുള്ള ഇൻഡിഗോയും 28.9 ശതമാനം വിപണിവിഹിതമുള്ള ടാറ്റ ഗ്രൂപ്പുമാകും ഇന്ത്യൻ വ്യോമയാന വിപണിയെ നിയന്ത്രിക്കുക. സ്പൈസ് ജെറ്റ്, ആകാശ എയർ, അലയൻസ് എയർ എന്നിവയ്ക്കു ചേർന്ന് പത്തു ശതമാനത്തിൽ താഴെമാത്രമാണ് പങ്കാളിത്തം. ഇത് നിരക്കുകളിലെ മത്സരം കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. പാപ്പരത്ത നടപടി നേരിടുന്ന ഗോ ഫസ്റ്റും ജെറ്റ് എയർവേസും ലിക്വിഡേഷനിലേക്കു കടക്കുകയാണ്. ഇൻഡിഗോയ്ക്ക് 413 വിമാനങ്ങളാണ് സേവനത്തിനുള്ളത്. ടാറ്റ ഗ്രൂപ്പിന് 300 എണ്ണവും.