മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കൽ ലിമിറ്റഡിലുണ്ടായ (എംആർപിഎൽ) വിഷവാതക ചോർച്ചയിൽ രണ്ടു മരണം. എംആർപിഎൽ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, പ്രയാഗ്‍രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇരുവരെയും പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്ഫോമിനു മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. രക്ഷാപ്രവർത്തനത്തിനിടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനും പരുക്കേറ്റു. ഇയാൾ അപകടനില തരണം ചെയ്തുവെന്നാണ് വിവരം
ഓയിൽ മൂവ്‌മെന്റ് ഏരിയയിലെ സംഭരണ ടാങ്കിന്റെ പ്ലാറ്റ്‌ഫോമിൽ തകരാറുണ്ടോ എന്ന് പരിശോധിക്കാൻ കയറിയപ്പോഴായിരുന്നു അപകടം. രാവിലെ ജോലിക്കെത്തിയ മറ്റ് ജീവനക്കാരാണ് ബോധരഹിതരായി കിടക്കുന്ന ഇരുവരെയും കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോർച്ച പരിഹരിച്ചതായി കമ്പനി അറിയിച്ചു. അപകടകാരണം കണ്ടുപിടിക്കാൻ വിശദ അന്വേഷണം നടത്താൻ എംആർപിഎൽ ഗ്രൂപ്പ് ജനറൽ മാനേജർമാരുടെ ഉന്നതതല സമിതി രൂപീകരിച്ചതായി അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു










