അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിർണായകമായി പൈലറ്റുമാരുടെ സംഭാഷണം. എന്തിനാണ് എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്?–ഒരു പൈലറ്റ് ചോദിക്കുന്നത് റെക്കോർഡുകളിലുണ്ട്. ‘ഞാനങ്ങനെ ചെയ്തിട്ടില്ല’–രണ്ടാമത്തെ പൈലറ്റ് പറയുന്നു. ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നടക്കുക. അപകട സൂചന നൽകാതെ പറന്നുയർന്ന വിമാനത്തിന്റെ സ്വിച്ചുകൾ എന്തുകൊണ്ട് ഓഫ് ചെയ്തു എന്നതിന്റെ ഉത്തരം നിർണായകമാകും
ടേക്ക് ഓഫിനു മുൻപ് രണ്ടു എൻജിനുകളും ശരിയായി പ്രവർത്തിച്ചിരുന്നു. എൻജിനിലേക്ക് ഇന്ധനം നൽകുന്ന രണ്ട് സ്വിച്ചുകളുണ്ട്. മാനുവലായി പ്രവർത്തിപ്പിച്ചാലേ ഇവ ‘റൺ’ പൊസിഷനിൽനിന്ന് ‘ഓഫ്’ പൊസിഷനിലേക്ക് പോകൂ. ഇടതു വശത്താണ് ഒന്നാമത്തെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച്. വലതുവശത്ത് രണ്ടാമത്തെ എൻജിന്റെ സ്വിച്ച്. സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞ് ഒന്നാം എൻജിന്റെയും നാലും സെക്കൻഡുകൾ കഴിഞ്ഞ് രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകർന്നു വീണു
വീണ്ടും ഓണാക്കിയ എൻജിൻ പ്രവർത്തന സജ്ജമാകാൻ രണ്ടു മിനിട്ടിലേറെ സമയമെടുക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനപൂർവം സ്വിച്ചുകൾ ഓഫ് ചെയ്തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ?–ഇതെല്ലാം വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. രണ്ടാമത്തെ പൈലറ്റ് അറിയാതെയാണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്. ഇന്ധന സ്വിച്ചിന്റെ ലോക് ഉയർത്താതെ ഓഫ് ചെയ്യാനാകില്ല. മാനുഷിക പിഴവാണെന്ന സംശയം ഇതിലൂടെയുണ്ടാകുന്നു. പൈലറ്റുമാർ രണ്ടുപേരും പരിചയ സമ്പന്നരായിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) റിപ്പോർട്ട് പുറത്തുവിട്ടത്











