സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എപി സമസ്തയും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആകണം.മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കീം റാങ്ക്ലിസ്റ്റ് വിഷയത്തിൽ സർക്കാർ വിവേകത്തോടെ പെരുമാറണമെന്നും വിമർശനം . കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് വിമർശനം ഉയർന്നത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറാണ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തത്. സ്‌കൂൾ സമയ മാറ്റത്തിന് എതിരെ നേരത്തെ ഇ. കെ സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു.മദ്രസാ പഠനത്തിൻ്റെ സമയത്തിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന് സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാർ നേരത്തെ പ്രതികരിച്ചിരുന്നു. മദ്രസാ പഠനം ഏറ്റവും നല്ല രീതിയിൽ നടത്തുന്ന പഠനമാണ്. തീവ്രവാദത്തിൻ്റെയോ, ഭീകര വാദത്തിൻ്റെയോ ഒരു തരത്തിലും ഉള്ള പഠനവും അല്ല അവിടെ നടക്കുന്നത്. സമയമാറ്റത്തിൽ ഒരു വിട്ട് വീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു വലിയ സമൂഹത്തിൻ്റെ വിദ്യാദ്യാസ പഠനമാണ് മുടങ്ങുന്നത്. സർക്കാർ ഒരു ആവശ്യവുമില്ലാതെയാണ് സമയ മാറ്റം നടത്തിയത്. വിഷയത്തിൽ ചർച്ചകൾ നടത്തണം. മദ്രസാ പഠനം കൃത്യ സമയത്ത് ആണ് നടക്കുന്നത്. സമയ മാറ്റത്തിൽ കൂടിയാലോചന നടന്നില്ല. അത് പ്രതിഷേധാർഹമാണ്. സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച് , കളക്ട്രേറ്റ് മാർച്ച് , കൺവെൻഷൻ എന്നിവ സംഘടിപ്പിക്കുമെന്നും എം.ടി അബ്ദുല്ല മുസ്‍ലിയാർ വിമർശിച്ചു.മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സമസ്ത അറിയിച്ചു.സ്‌കൂള്‍ സമയ മാറ്റത്തില്‍ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നും സമയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും എം.ടി അബ്ദുല്ല മുസ്‍ലിയാർ അറിയിച്ചു.