യുവതിയെയും 3 വയസ്സുകാരിയായ മകളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു പരുക്കേൽപിച്ചു. തലശ്ശേരി ചമ്പാട് പറമ്പത്ത് സജീഷ് കുമാറാണ് (40) പ്രതി.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് വില്യാപ്പള്ളിയിൽ നിന്നു വടകരയിലേക്ക് പോകാൻ സജീഷിന്റെ ഓട്ടോയിൽ കയറിയതായിരുന്നു ഇരുപത്തിയെട്ടുകാരിയും കുട്ടിയും. റോഡിൽ ഗതാഗത തടസമുണ്ടെന്നു പറഞ്ഞ് ഓട്ടോ മറ്റൊരു ദിശയിലേക്ക് തിരിച്ചപ്പോൾ യുവതി ഭർത്താവിനെ വിളിച്ചു വിവരം പറഞ്ഞു. ആയഞ്ചേരി റൂട്ടിലേക്ക് പോയ ഓട്ടോയിൽ നിന്ന് അമ്മയും കുട്ടിയും ചാടി രക്ഷപ്പെടുകയായിരുന്നു
പൊലീസിൽ പരാതിപ്പെട്ട യുവതി ഓട്ടോയുടെ നമ്പറും കൈമാറി. തുടർന്നു പ്രതിയുടെ വിലാസം മനസിലാക്കി വീട്ടിൽ എത്തിയപ്പോഴാണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്. എസ്ഐ എം.കെ.രഞ്ജിത്ത്, എഎസ്ഐ എ.ഗണേശൻ എന്നിവർക്കാണ് പരുക്കേറ്റത്. ഗണേശനെ കടിച്ചു പരുക്കേൽപിച്ച പ്രതി രഞ്ജിത്തിന്റെ കണ്ണിന് ഇടിക്കുകയായിരുന്നു. സാഹസികമായി കീഴ്പ്പെടുത്തിയ പ്രതിയെ വിലങ്ങു വച്ചാണ് സ്റ്റേഷനിൽ കൊണ്ടു വന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു