ചങ്ങരംകുളം:കൈകൂലി കൊടുക്കാത്തത് കൊണ്ട് അനസ്തീഷ്യ കൊടുക്കാതെ ഓപ്പറേഷൻ നടത്തിയെന്ന് ആരോപിച്ച് സര്‍ക്കാരിനും ഉദ്ധ്യോഗസ്ഥര്‍ക്കും നല്‍കിയ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ലെന്ന ആരോപണവുമായി മൂക്കുതല സ്വദേശിയായ അബ്ദുല്ലത്തീഫ് രംഗത്ത്.2018 ഏപ്രിൽ തൃശൂർ ഗവ.മെഡിക്കൽ കോളേജിലാണ് സംഭവം
വൃക്കയിൽ കല്ല് വന്നത് കൊണ്ട് അസഹ്യമായ വേദന മൂലം ഓപ്പറേഷന് വിദേയനായ ചങ്ങരംകുളം മൂക്കുതല സ്വദേശിയായ അബ്ദുല്‍ ലത്തീഫ് ആണ് തൃശൂർ മെഡിക്കൽ കോളേജിലെ യൂറോളജി ഡോക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയത്.
ഒരാഴ്ച കഴിഞ്ഞിട്ടും ഡോക്ടർ ഓപ്പറേഷൻ നടക്കാത്തത് അന്വേഷിച്ചപ്പോളാണ് ഡോക്ടർക്ക് പണം നൽകാത്തതിനാലാണെന്ന് അറിയാൻ സാധിച്ചതെന്നും കൈകൂലി നല്‍കാത്തതിനാല്‍ തന്നെ 2 തവണ അനസ്ത്യേഷ്യ നല്‍കാതെ ക്രൂരമായ രീതിയില്‍ ഓപ്പറേഷന് വിദേയനാക്കിയെന്നും ഓപ്പറേഷന്‍ കഴിഞ്ഞും തന്റെ വൃക്കയിലെ കല്ല് നീങ്ങിയില്ലെന്നും അബ്ദുല്‍ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
തൻ്റെ സുഹൃത്ത് കൂടിയായ മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൾ ലത്തീഫിനോട് വിവരം പറഞ്ഞു. അദ്ദേഹം ഡോക്ടറോട് സംസാരിച്ചു.ഓപ്പറേഷൻ തിയ്യതി വാങ്ങിച്ചു തന്നു. എന്നാൽ പൈസ കിട്ടാത്തത് കൊണ്ട് അനസ്തീഷ്യ കൊടുക്കാതെ വളരെ ക്രൂരമായാണ് ലത്തീഫിൻ്റെ ഓപ്പറേഷൻ നടത്തിയത്. വേദന കൊണ്ട് പുളഞ്ഞ ലത്തീഫിനെ നോക്കി ഡോക്ടർ പരിഹസിച്ച് ചിരിച്ചതായി ലത്തീഫ് പറയുന്നു.ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ ലത്തീഫിന് രണ്ട് ദിവസത്തിനുള്ളിൽ കടുത്ത പനിയും ഇൻഫെക്ഷനും വരികയും മെഡിക്കൽ കോളേജിൽ പോയി വീണ്ടും ഓപ്പറേഷൻ നടത്തുകയും ചെയ്യേണ്ടിവന്നു.അപ്പോഴും അനസ്തീഷ്യ നൽകിയിരുന്നില്ല.വേദന കൊണ്ട് അട്ടഹസിച്ച ലത്തീഫ് ഇനിയും ഇവിടെ കിടന്നാൽ ജീവൻ അപകടത്തിലാകുമെന്ന് പേടിച്ച് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തുടർന്നു. സ്കാൻ ചെയ്തപ്പോൾ 75 ശതമാനം കല്ലും അവിടെ തന്നെ ഉണ്ടായിരുന്നു.അനസ്തീഷ്യ നൽകി ഓപ്പറേഷനിലൂടെ അതെല്ലാം നീക്കം ചെയ്തു. നല്ലൊരു സംഖ്യ ചെലവായി.ഈ ക്രൂരത ചെയ്ത മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ ലത്തീഫ്, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,മനുഷ്യാവകാശ കമ്മീഷൻ,ന്യൂനപക്ഷ കമ്മീഷൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ എന്നിവർക്കെല്ലാം രേഖാമൂലം പരാതി നൽകി. ന്യൂനപക്ഷ കമ്മീഷൻ മാത്രമാണ് കേസ് വിളിച്ച് വിസ്തരിച്ചത്.ഡോക്ടർമാർക്കെതിരെ ചികിത്സാ പിഴവിന് നൽകുന്ന ഒരു പരാതിയിലും നടപടിയുണ്ടാകാറില്ലന്ന സത്യം ബോധ്യമായതോടെ തൃശൂർ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനം നടത്തി സംഭവം വിശദീകരിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും ലത്തീഫ് പറയുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വകുപ്പ് മേധാവി ഹാരിസിൻ്റെ ചില വെളിപ്പെടുത്തലുകളാണ് മെഡിക്കൽ കോളേജിൽ നടക്കുന്ന ഇത്തരം കൊള്ളരുതായ്മകൾ ചർച്ചക്കിടയായത്.എന്നാൽ ഇതിൻ്റെ മറുവശം ചർച്ചയാകാതെ പോകുകയാണ്.മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പാവപ്പെട്ട രോഗികൾ നിശ്ചിത സംഖ്യകൾ കൈകൂലി കൊടുക്കാത്തത് കൊണ്ട് ഓപ്പറേഷനുകൾ നീട്ടിവെക്കുന്ന പ്രവണതകൾ കൂടി വരികയാണ്. ഈ ഡോക്ടർമാർക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും അഴിമതികൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളുകയാണ് ചെയ്യുന്ധതെന്നും എന്നാല്‍ എല്ലാ ഡോക്ടര്‍മാരും അഴിമതിക്കാരല്ലെന്നും ആത്മാർത്ഥമായി സേവനം ചെയ്യുന്ന ധാരാളം പേർ മെഡിക്കൽ കോളേജുകളിലുണ്ടെന്നും ലത്തീഫ് പറഞ്ഞു.കൈക്കൂലി വാങ്ങി ചികിത്സിക്കുന്ന ഡോക്ടർമാരെക്കുറിച്ച് മെഡിക്കൽ എജുക്കേഷൻ വകുപ്പിന് നന്നായി അറിയാം. പക്ഷെ അവർക്കെതിരെ ഒരു നടപടിയും എടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഐ. എം.എ. പോലുള്ള സംഘടനകൾ ഈ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.മെഡിക്കൽ രംഗത്തെ സിസ്റ്റം ശരിയാക്കുന്നതോടൊപ്പം പാവപ്പെട്ട രോഗികളെ പിഴിയുന്ന ക്രൂരരായ ഡോക്ടർ മാർക്കെതിരെയും നടപടി കൈക്കൊള്ളണമെന്ന് എം.എ. ലത്തീഫ് മൂക്കുതല വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി,ടി.വി. മുഹമദ് അബ്ദുറഹ്മാൻ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.