സുരേഷ് ഗോപി നായകനായ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ റിലീസ് നീണ്ടുപോകുന്നതിനിടെ ഫേസ്‌ബുക്ക് പോസ്റ്റുമായി സംവിധായകൻ പ്രവീൺ നാരായണൻ. ചിത്രത്തിൽ ജാനകി എന്ന പേരാണ് പ്രശ്‌നമായത്. സിനിമയുടെ തലക്കെട്ടിലും കഥാനായികയ്‌ക്കും ഒരേ പേരാണ്. ജൂൺ 12ന് നൽകിയ സെൻസർ അപേക്ഷ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പ്രദർശനാനുമതി ആവശ്യപ്പെട്ട് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകൻ പോസ്റ്റിട്ടിരിക്കുന്നത്. ദൈവങ്ങളുടെ പേര് സിനിമയ്‌ക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടെ ഭരിക്കുന്നത് താലിബാൻ അല്ല. ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നാലെ എന്ത് പേരാണുള്ളതെന്നും പ്രവീൺ കുറിപ്പിലൂടെ ചോദിച്ചു. സിനിമയുടേത് പുരാണ കഥയോ ചരിത്ര കഥയോ അല്ല ബലാത്സംഗത്തിനിരയാക്കപ്പെട്ട ഒരു യുവതിയുടെ അതിജീവനത്തിന്റെ യഥാർത്ഥ കഥയാണെന്നും പ്രവീൺ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:’നാളെ മുംബൈയിൽ CBFC റിവൈസ് കമ്മിറ്റി സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ മറുപടി നൽകണം… കേരള ഹൈക്കോടതി’. ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല, ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത്? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്..ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി സീതാ ദേവിയെ അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു. ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി, ബലാത്സംഗത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു. ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതൽ, കൂടെ നിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാർത്ഥമായി ഇടപെടുന്ന ബി. ഉണ്ണികൃഷ്ണൻ സാറിനും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി.’