ഉഡുപ്പി: മൊബൈൽ ഫോൺ പതിവായി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബ്രഹ്മവർ താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസൻമാതയിലാണ് സംഭവം. പെട്രോൾ പമ്പ് ജീവനക്കാരിയായ രേഖ (27) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഗണേഷ് പൂജാരി (42) ആണ് പിടിയിലായത്. ശങ്കരനാരായണ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജൂൺ 19 വ്യാഴാഴ്ച രാത്രിയാണ് ഗണേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2017 ലാണ് ഗണേഷും രേഖയും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. രേഖ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ഗണേഷ് വീട്ടിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇയാൾക്കെതിരെ ഭാര്യ ശങ്കരനാരായണ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇടപെട്ട് ഇരുവർക്കും കൗൺസിലിംഗ് നടത്തുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.അതേസമയം, കൃത്യം നടന്ന ദിവസം മദ്യത്തിനടിമയായ ഗണേഷ് ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് രേഖയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രേഖ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകശേഷം ഒളിവിൽ പോയ പ്രതിയെ കുന്ദാപുര സർക്കിൾ ഇൻസ്പെക്ടർ ജയറാം ഗൗഡ,സബ് ഇൻസ്പെക്ടർ നസീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.