ഫിഫ ക്ലബ്ബ് ലോകകപ്പിൽ വമ്പൻ അട്ടിമറി. ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയെ ബ്രസീലിയൻ ക്ലബ്ബായ ബൊട്ടഫോഗോ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ബൊട്ടഫോഗോയുടെ ജയം. 36ാം മിനിറ്റിൽ ഇഗോർ ജീസസാണ് ബ്രസീലിയൻ ക്ലബ്ബിനായി വലകുലുക്കിയത്.റോസ് ബൗൾ സ്‌റ്റേഡിയത്തിൽ അരങ്ങേറിയ പോരിൽ കളത്തിലും കണക്കിലുമൊക്കെ പി.എസ്.ജിയായിരുന്നു മുന്നിൽ. എന്നാൽ യൂറോപ്പ്യൻ ചാമ്പ്യന്മാരെ പ്രതിരോധക്കോട്ട പണിതാണ് ബൊട്ടഫോഗോ തറപറ്റിച്ചത്. മത്സരത്തിൽ 75 ശതമാനം നേരവും പന്ത് കൈവശം വച്ചത് പി.എസ്.ജിയായിരുന്നു.16 ഷോട്ടുകൾ കളിയില്‍ ഉടനീളം പി.എസ്.ജി താരങ്ങൾ ഉതിർത്തപ്പോൾ അതിൽ രണ്ടേ രണ്ടെണ്ണമാണ് ഗോൾവലയെ ലക്ഷ്യമാക്കിയെത്തിയത്. എന്നാൽ മറുവശത്ത് ബൊട്ടഫോഗോ താരങ്ങൾ ആകെ ഉതിർത്ത നാലിൽ നാല് ഷോട്ടുകളും ഗോൾവലയെ തേടിയെത്തി. അതിലൊന്ന് ലക്ഷ്യം കാണുകയും ചെയ്തു. 36ാം മിനിറ്റിലാണ് ബൊട്ടഫോഗോക്കായി ജീസസ് ലക്ഷ്യം കണ്ടത്.ഇതോടെ ഗ്രൂപ്പ് ബി.യിൽ രണ്ടിൽ രണ്ട് മത്സരങ്ങളും ജയിച്ച ബൊട്ടഫോഗോ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമടക്കം മൂന്ന് പോയിന്റുമായി പി.എസ്.ജി രണ്ടാം സ്ഥാനത്താണ്.കോപ്പ ലിബർട്ടഡോസ് ചാമ്പ്യന്മാരായ ബൊട്ടഫോഗോ ആദ്യ മത്സരത്തിൽ എം.എസ്.എൽ ക്ലബ്ബായ സീറ്റിൽ സൗണ്ടേഴ്‌സിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ക്ലബ്ബ് ലോകപ്പ് ക്യാമ്പയിന്‍ ആരംഭിച്ചത്. അന്നും ബൊട്ടഫോഗോക്കായി വിജയ ഗോൾ കുറിച്ചത് ജീസസ് തന്നെയായിരുന്നു. ക്ലബ്ബ് ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ പി.എസ്.ജിയാവട്ടെ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ടൂർണമെന്റിൽ തങ്ങളുടെ പടയോട്ടം തുടങ്ങിയത്.ബൊട്ടഫോഗോയുടെ അവിശ്വസനീയ കുതിപ്പോടെ ഗ്രൂപ്പ് ബിയിലെ സമവാക്യങ്ങളൊക്കെ ഇനി മാറിമറിയും. യൂറോപ്പ്യൻ കരുത്തരായ പി.എസ്.ജിയോ അത്‌ലറ്റിക്കോ മാഡ്രിഡോ റൗണ്ട് ഓഫ് 16 കാണാതെ പുറത്താവും.