തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. യുവതിയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്‌പൂരിൽ രണ്ട് ദിവസം താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇരുവരും രാജസ്ഥാനിലെ രണ്ട് ഹോട്ടലുകളിലായി ഓരോ ദിവസം വീതം താമസിച്ചതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.യുവതിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നുമാണ് സുകാന്ത് മൊഴി നൽകിയത്. രാജസ്ഥാനിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം പ്രതിയുമായി ഇന്നലെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്നാട്ടിലും സുകാന്ത് യാത്രകൾ നടത്തിയിരുന്നുവെന്ന മൊഴിയെ തുടർന്നാണ് തെളിവെടുപ്പ്. തമിഴ്നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കും. സുകാന്തിന് മറ്റ് യുവതികളുമായും ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിന് പിന്നിൽ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ സുകാന്തും കുടുംബവും ഒളിവിൽ പോയി. ഇതിനിടെ മകൾ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകൾ യുവതിയുടെ പിതാവ് പൊലീസിന് നൽകുകയായിരുന്നു. തുടർന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവിൽ പോയ സുകാന്തിനെ അറസ്റ്റ് ചെയ്തത്.