കണ്ണൂരില്‍ രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളുടെ കുട്ടിയ്ക്കാണ് പേവിഷബാധ. അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ് കുട്ടി. പയ്യാമ്പലത്ത് വെച്ച് കടിയേറ്റയുടന്‍ കുട്ടി പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിരുന്നു. എന്നാല്‍ മുഖത്ത് കടിയേറ്റുണ്ടായ മുറിവുകളാണ് തലച്ചോറിലേക്ക് പേവിഷം ബാധിക്കാന്‍ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. അതേസമയയം, കണ്ണൂർ നഗരത്തിൽ ഇന്നലെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. ഇന്നലെ രാവിലെ ആറോടെയായിരുന്നു ഭിന്നശേഷിക്കാരനുൾപ്പെടെ 21 പേരെ തെരുവുനായ കടിച്ചത്. താവക്കര ബസ് സ്റ്റാൻഡ് പരിസരം, എസ്.ബി.ഐ, പ്രഭാത് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ എന്നിവിടങ്ങളിലാണ് തെരുവുനായകളുടെ ആക്രമണമുണ്ടായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മാത്രം 11 പേർക്ക് കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെയ്പ്പെടുത്തു.