രണ്ടാം ദിവസവും കണ്ണൂർ നഗരത്തിൽ പരാക്രമം തുടർന്ന് തെരുവുനായ്ക്കൾ. മുറ്റത്ത് കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരനെ ഉൾപ്പെടെ ഇരുപതോളം പേരെയാണ് ഇന്ന് തെരുവു നായ്ക്കൾ കടിച്ചു കീറിയത്. താഴെ ചൊവ്വ ശ്രീനന്ദിനി വീട്ടിൽ ഗൗരിക് നിധിനെ(ഒന്നര)യാണ് വീടിന്റെ ഉമ്മറത്തു വച്ച് തെരുവുനായ കടിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന അമ്മാവനാണ് ഗൗരിക്കിനെ നായയിൽ നിന്നും രക്ഷിച്ചത്. വയറിനും തലയ്ക്കും കടിയേറ്റ ഗൗരിക്കിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നായയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഇതര സംസ്ഥാനക്കാരുൾപ്പെടെ ഇരുപതോളം പേർക്കാണ് ഇന്ന് കടിയേറ്റത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നഗരത്തിലെത്തിയവർക്കും കടിയേറ്റു. ജില്ലാ ആശുപത്രിയിൽ മാത്രം ഇരുപതോളം പേർ ചികിത്സ തേടിയെത്തി
പിറകിലൂടെ വന്ന് കാലിൽ കടിച്ചശേഷം ഓടി രക്ഷപ്പെടുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇന്നലെ അമ്പതോളം പേരെ കടിച്ച തെരുവു നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഈ നായ മറ്റു നായ്ക്കളെയും കടിച്ചതായാണ് വിവരം. ഇന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. അതിനാൽ ഒരേ നായ അല്ല കടിച്ചതെന്നാണ് നിഗമനം. താഴെ ചൊവ്വയിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും ആളുകൾക്ക് കടിയേറ്റു. നായയ്ക്ക് പേയുണ്ടോയെന്നതിൽ സ്ഥിരീകരണമായില്ല.