മലപ്പുറം: വിദ്യാർഥിനിയെ അധ്യാപികയുടെ കാറിടിച്ചതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. മലപ്പുറത്ത് എംഎസ്പി സ്കൂളിലാണ് വിദ്യാർഥികളുടെ പ്രതിഷേധം. സ്‌കൂളിലെ അധ്യാപികയായ ബീഗത്തിന്റെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിനിയുടെ കാലിന് ഇടിച്ചെന്നാണ് പരാതി. കുട്ടിയുടെ കാലിന് പൊട്ടലുണ്ട്. സംഭവം സ്‌കൂൾ അധികൃതർ മറച്ചുവെക്കാൻ നോക്കിയെന്നും പിന്നീടാണ് വിവരം പുറത്തറിഞ്ഞതെന്നും പരാതിയുണ്ട്. കുട്ടിയുടെ കുടുംബം പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപിക ബീഗത്തിനെതിരെ പൊലിസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടായത്. ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയുടെ കാലിന് കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ വിദ്യാർഥിനിയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാൽ മൂന്നിടങ്ങളിൽ പൊട്ടി. കുട്ടി നിലവിൽ ചികിത്സയിലാണ്. എന്നാൽ, ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും സ്കൂൾ അധികൃതർ സംഭവം മറച്ചുവെക്കാനാണ് ശ്രമിച്ചത്. മതിൽ ഇടിഞ്ഞുവീണാണ് അപകടം പറ്റിയതെന്ന് പറയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പ്രതിഷേധിക്കുന്ന വിദ്യാർഥികൾ പറയുന്നു. കേസ് കൊടുക്കരുതെന്ന് അധ്യാപിക ആവശ്യപ്പെട്ടെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നു. അധ്യാപികക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല.