പൊന്നാനി:കനത്ത മഴയില്‍ പൊന്നാനി നഗരസഭ പരിധിയില്‍ കുമ്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിലായി.പ്രദേശത്തെ 100 ഓളം വീടുകളില്‍ വെള്ളം കയറി.നിരവധി പേർ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.മഴ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങള്‍ വീടൊഴിയേണ്ട അവസ്ഥയിലാണ്.
കുട്ടാട് പാടശേഖരത്തിലേക്ക് പുതുതായി നിർമ്മിച്ച അഴുക്കുചാലുകൾ കാരണം കുട്ടാട് പാടത്തുനിന്നും മഴവെള്ളം ഒഴുകി പോകാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്
റോഡില്‍ വെള്ളം കയറിയതോടെ താമസം മാറിപ്പോകുന്നവർക്ക് വാഹനങ്ങൾ പോലും ലഭിക്കുന്നില്ലെന്നും വീട്ടുസാധനങ്ങളുമായി നടന്നു പോകേണ്ട അവസ്ഥയിലാണ് പ്രദേശവാസികളെന്നും നാട്ടുകാര്‍ പറയുന്നു
മഴക്കാലമായാല്‍ ഓരോ വര്‍ഷവും പ്രദേശത്ത് ദുരിതമാണെന്നും വാഹനങ്ങൾ മോട്ടോര്‍ പമ്പ് സെറ്റുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ,വീട്ടുസാധനങ്ങൾ തുടങ്ങിയവ എല്ലാ വർഷവും മറ്റു പ്രദേശങ്ങളിലേക്ക് മാറ്റേണ്ട അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു
നഗരസഭ ജനപ്രതിനിധികളും, നഗരസഭ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശനം നടത്തി പോകുന്നതല്ലാതെ യാതൊരു പരിഹാര നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെ തുടർന്ന് നഗരസഭാ സെക്രട്ടറി ഒന്നര വർഷം മുൻപ് തന്നെ ഡ്രൈനേജ് നിർമ്മാണം നടത്തുമെന്ന് രേഖപ്രകാരം അറിയിപ്പ് നൽകിയിട്ടും ഒരു പരിഹാര നടപടിയും നഗരസഭാ സ്വീകരിച്ചില്ലെന്ന്
പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ പറഞ്ഞു.
കുമ്പളത്ത് പടി ഭാഗത്തെ വെള്ളക്കെട്ട് മാറ്റുന്നതിന് വേണ്ടി തുറമുഖ വകുപ്പിന്റെ ഒരു കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് ഭാരതപ്പുഴയിലേക്ക് മഴവെള്ളം ഒഴുക്കിവിടുന്നതിന് കുറ്റിക്കാട് കുമ്പളത്ത് പടി ഡ്രൈനേജ് നിർമ്മാണം മൂന്നു മാസം മുൻപ് പൂർത്തീകരിച്ചെങ്കിലും മഴവെള്ളം പുഴയിലേക്ക് ഒഴുകിപ്പോകാതെ നിലവിൽ വെള്ളക്കെട്ടുള്ള കുമ്പളത്തുപടി ഭാഗത്തേക്ക് വരുന്നത് ഈ പ്രദേശത്തുകാർക്ക് ഇരട്ടി ദുരിതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും എല്ലാവർഷവും വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് കാരണം വീടിൻ്റെ അടിത്തറ തകരുകയും,നാശനഷ്ടങ്ങൾ സംഭവിച്ച വീടുകള്‍ പൊളിച്ചു മാറ്റേണ്ടിവരുന്ന അവസ്ഥയാണെന്നും അടുത്ത മഴക്കാലത്തിനു മുൻപ് പൊന്നാനി നഗരസഭയിലെ 6 ,7 ,8 ,9 വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമ്മാണം നടത്തി വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടികൾ സ്വീകരിക്കണമെന്നുംപവിത്രകുമാർ ആവശ്യപ്പെട്ടു.