ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടർന്നതോടെ രണ്ടിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ നൊബാനിയാദിൽ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ആക്രമണമുണ്ടായത്. ഇറാനിലെ ‘ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നോവേഷൻ ആൻഡ് റിസർച്ച്’ ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു
തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങൾക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.
വടക്കുപടിഞ്ഞാറൻ ടെഹ്റാനിലെ എണ്ണ സംഭരണശാലകളും ഇസ്രയേൽ തകർത്തു. ഷഹ്റാൻ എണ്ണ സംഭരണശാലയ്ക്ക് നേരേയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് ഷഹ്റാൻ എണ്ണ സംഭരണശാലയിൽ വൻ അഗ്നിബാധയുണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഇറാൻ എണ്ണ മന്ത്രാലയം അറിയിച്ചു. എന്നാൽ, ജനങ്ങൾ എണ്ണ സംഭരണശാലകൾക്ക് സമീപത്തുനിന്ന് മാറിനിൽക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്
അതിനിടെ, ഇസ്രയേലിന് നേരേ ഇറാനും കനത്ത ആക്രമണം തുടരുകയാണ്. ഇറാൻ ഇസ്രയേലിന് നേരേ നടത്തുന്ന ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’-യുടെ രണ്ടാംഘട്ടത്തിൽ നൂറോളം മിസൈലുകൾ വർഷിച്ചതായാണ് റിപ്പോർട്ട്. ടെൽ അവീവിൽ വ്യാപകമായ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രയേൽ ആക്രമണം തുടർന്നാൽ ഇറാന്റെ പ്രത്യാക്രമണത്തിന്റെ തീവ്രത വർധിപ്പിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാലയ്ക്ക് സമീപം ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഹൈഫയ്ക്ക് സമീപം നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. മധ്യ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും 30 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഹൈഫയിൽ മിസൈൽ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് ഹൈഫ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികപ്രതികരണം.
ഓപ്പറേഷൻ ട്രൂ പ്രോമിസ് 3-യുടെ രണ്ടാംഘട്ടത്തിൽ ഇസ്രയേലിലെ ടെൽ അവീവും ഹൈഫയുമാണ് തങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഇറാൻ അറിയിച്ചു. നൂറിലേറെ മിസൈലുകളും ഡ്രോണുകളും വർഷിച്ചതായും ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ സൈനികകേന്ദ്രങ്ങൾക്ക് നേരേയുള്ള ആക്രമണങ്ങൾ തുടരുന്നതിനൊപ്പം ഇറാനിൽനിന്നുള്ള മിസൈലുകളും ഫലപ്രദമായി തടയാനായെന്ന് ഇസ്രയേൽ പ്രതിരോധസേനയും(ഐഡിഎഫ്) അവകാശപ്പെട്ടു.
അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര സുരക്ഷാ കാബിനറ്റ് യോഗം ചേർന്നു. ഇറാൻ വീണ്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തത്. നെതന്യാഹു പുറത്തുവിട്ട പുതിയ വീഡിയോസന്ദേശത്തിൽ ഇറാന് നേരേയുള്ള ആക്രമണങ്ങളിൽ അമേരിക്കയുടെ പിന്തുണയും തേടി