കൊടുവള്ളി കിഴക്കോത്ത് സ്വദേശി അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ടു പോയ സംഘത്തിന് കാർ നൽകിയ കീഴശ്ശ സ്വദേശി മുഹമ്മദ് ഷെരീഫ്, കാറിന്‍റെ ഉടമകളായ മൊറയൂർ സ്വദേശി അബ്ദുൾ ഹക്കീം, മുനീർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സംഭവത്തിനു ശേഷം ഒളിവിൽ പോയ മൂന്നു പേരെയും കിഴിശ്ശേരി കൊണ്ടോട്ടിയിൽനിന്നും പ്രത്യേക സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേരെയും താമരശേരി ജെഎഫ്‌സിഎം കോടതി റിമാൻഡ് ചെയ്തു.
കേസിൽ രണ്ടു പേരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് എന്നയാളെ കഴിഞ്ഞയാഴ്ച വയനാട്ടില്‍ നിന്നാണ് പിടികൂടിയത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള നീക്കം രഹസ്യമായി മനസിലാക്കിയ പൊലീസ് വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതിയാണ് നിയാസ്. തട്ടിക്കൊണ്ടു പോകാനും ഒളിവില്‍ പാര്‍പ്പിക്കാനും നേതൃത്വം നല്‍കിയത് നിയാസാണ്. നിയാസിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയതിന് വേങ്ങര സ്വദേശി ഷഫീഖിനെയും കഴിഞ്ഞയാഴ്ച പൊലീസ് പിടികൂടി. നിയാസിന്‍റെ സഹോദരി ഭര്‍ത്താവാണ് ഷഫീഖ്
താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇനിയും കുറച്ചുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ മേയ് 22ന് മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മോങ്ങത്തുവച്ചാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയി അഞ്ചു ദിവസത്തിനു ശേഷമാണ് അന്നൂസിനെ കണ്ടെത്തിയത്. അന്നൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അന്നൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.