കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി ഷിബിൻ ലാലിനെയാണ് പൊലീസ് പിടികൂടിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലർച്ചെ ഇയാൾ പിടിയിലായത്.തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു പ്രതി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിബിൻ ലാലിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. അതേസമയം, മോഷണം പോയ 40 ലക്ഷം രൂപ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.പന്തീരാങ്കാവിൽ ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം. അക്ഷയ ഫിനാൻസിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തത്.ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടുപേരാണ് ഈ പണത്തിന് സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോയിലുമായി ഷിബിനൊപ്പം വന്നത്. കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്‌എൻഎൽ ഓഫീസിന് സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി. അക്ഷയ ഫിനാൻസിലേക്ക് തനിക്കൊപ്പം വരരുതെന്നും പുറത്ത് നിന്നാൽ മതിയെന്നും ഷിബിൻലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിലിരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻ ലാലിനൊപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിൽ കയറിയ ഷിബിൻ ലാൽ പണവുമായി കടന്നുകളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.