കൊല്ലം: മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന വ്യാജ ജോത്സ്യൻ രാജൻബാബുവാണ് അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭരണിക്കാവിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ജ്യോതിഷവുമായി ബന്ധപ്പെട്ട് മുൻപ് പെൺകുട്ടിയും അമ്മയും രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്കു കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും രാജൻ ബാബു ഇവരെ വിശ്വസിപ്പിച്ചു. ഇതേത്തുടർന്നാണ് ഞായറാഴ്ച ഇവർ അരീക്കലിലെ മന്ത്രവാദിയുടെ വീട്ടിലെത്തിയത്.രാവിലെ 11 മണിയോടെ എത്തിയ ഇവർക്ക് മൂന്നുമണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. ജ്യോത്സ്യൻ പെൺകുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി. രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്തുചെന്ന് നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ആളുകൾ പ്രതിഷേധവുമായി വീടിനുമുന്നിൽ തടിച്ചുകൂടി. ബഹളത്തിനിടെ രാജൻ ബാബു സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.










