തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സമരം അക്രമാസക്തമായത്. സർവകലാശാലാ കലോത്സവം നടത്തുന്നതിന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തടസം നിൽക്കുന്നുവെന്നും, കായിക താരങ്ങൾക്കുള്ള ടിഎ അനുവദിക്കുന്നില്ലെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറുടെ ഓഫീസിനുമുന്നിലും വിസിയുടെ ചേംബറിനുമുന്നിലും എസ്എഫ്‌ഐ കുത്തിയിരുന്ന് സമരം ചെയ്തത്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ ചർച്ചചെയ്യാൻ പോലും വിസി തയ്യാറാകുന്നില്ലെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. രാവിലെ സർവകലാശാല കവാടത്തിൽ പൊലീസ് ഉയർത്തിയ ബാരിക്കേഡുകൾ മറികടന്ന് വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാൻ പ്രവർത്തകർ തയ്യാറായില്ല. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അശ്വിനെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു.ഉച്ചയോടെയാണ് യൂണിയൻ ചെയർമാൻ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനം തടഞ്ഞ പ്രവർത്തകരെയെല്ലാം ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സർവകലാശാല ആസ്ഥാനത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.








