ഇടുക്കി: കോട്ടയം, ഇടുക്കി ജില്ലകളിൽ നിരവധി ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി രാമകൃഷ്ണൻ എന്ന ശരവണ പാണ്ഡ്യൻ (39) ആണ് പെരുവന്താനം പൊലീസിന്റെ പിടിയിലായത്. സ്വന്തം നാട്ടിൽ പബ്ളിക് പ്രോസിക്യൂട്ടർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 20 മോഷണക്കേസുകളിൽ പ്രതിയാണ്. പലതിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.മേയ് 29ന് പെരുവന്താനം ബോയ്‌സ് എസ്റ്റേറ്റിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണത്താലിയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 40,000 രൂപയും കവർന്ന കേസിലാണ് ഇപ്പോൾ പൊലീസ് പിടികൂടിയത്.നാട്ടിൽ എപ്പോഴും വക്കീൽ വേഷത്തിൽ നടക്കുന്നതിനാലാണ് ഇയാളെ പബ്ളിക് പ്രോസിക്യൂട്ടർ എന്ന് വിളിച്ചിരുന്നത്.
അഭിഭാഷകൻ എന്ന പേരിൽ ഇയാൾ നൂറിലേറെ കേസുകൾ ഒത്തുതീർപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇയാൾ എൽഎൽബി പഠിച്ചിട്ടുള്ളതായും പറയപ്പെടുന്നു. ഭാര്യ തമിഴ്‌നാട്ടിൽ അഭിഭാഷകയാണ്. ഇവരുമായി വേർപിരിഞ്ഞ് കഴിയുകയാണ്. അഭിഭാഷകനാണെന്ന് പറഞ്ഞ് കളക്‌ടറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. 2009ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാലാ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളും നിലവിലുണ്ട്. പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതിന് 2019ൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പാലാ മേലമ്പാറ ധർമ്മശാസ്ത്ര ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച മൂന്നുപവൻ സ്വർണമാലയും പൊലീസ് കണ്ടെത്തി.