ന്യൂഡൽഹി: ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. കൂരിയാട് റോഡ് തകർന്നതിൽ നടപടികൾ തുടരുകയാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ദേശീയപാത ഭൂമി ഏറ്റെടുക്കുന്നതിനായി ഭീമമായ തുക ചെലവഴിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കടമെടുപ്പ് പരിധിയിൽ ഇളവിനായി ഗഡ്കരി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റോഡ് തകർന്ന സംഭവത്തിൽ സ്വീകരിച്ച നടപടികൾ ഗഡ്കരിയുടെ സാന്നിധ്യത്തിൽ വിശദീകരിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ആവശ്യമടങ്ങുന്ന മെമ്മോറാണ്ടം യോഗത്തിൽ കേന്ദ്ര ഗതാഗത മന്ത്രിക്ക് നൽകി.