പാലക്കാട്: മസ്ജിദിൽ നിന്ന് മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാര്‍ കൂട്ടുകാരിയെ കാണിക്കാൻ പോയ യുവാവിനെ വഴിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഞായർ പുലർച്ചെയാണ് സംഭവം നടന്നത്. സംഭവത്തിൽ അബൂബക്കർ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലത്തെ സുബാത്തുൽ ഇസ്ലാം ജമാഅത്ത് പള്ളിയിലാണ് പ്രതി മോഷണം നടത്തിയത്.പെരുന്നാളിന് ബലികർമം നടത്താൻ സൂക്ഷിച്ചു വച്ച 6 ലക്ഷത്തോളം രൂപയും കവർന്ന് പ്രതി നേരെ പൊയത് കാർ വാങ്ങാനാണ്. പാലക്കാട്ടെ യൂസ്ഡ് വെഹിക്കിൾ ഷോറൂമിലെത്തി 2.55 ലക്ഷം രൂപ മുടക്കി സെക്കന്‍ ഹാന്‍ഡ് കാർ വാങ്ങി. ബാക്കി തുകയായ 2.85 ലക്ഷം പൊതിഞ്ഞു വണ്ടിയുടെ ഡിക്കിയിൽ സൂക്ഷിച്ച ശേഷം നേരെ അട്ടപ്പാടിയിലേക്ക് കാർ പെൺസുഹൃത്തിനെ കാണിക്കാനായി പോയി.പക്ഷെ പ്ലാനിൽ ചെറിയ വീഴ്ച്ച പറ്റി. മോഷണം നടന്നതിനു പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പ്രതിയെ മണ്ണാർക്കാട് എത്തിയപ്പോഴേക്ക് പൊലീസ് പിടികൂടി. ഇയാളുടെ ടവർ ലൊക്കേഷൻ നോക്കി പൊലീസ് പിന്നാലെയുണ്ടായിരുന്നു. ഒടുവിൽ പ്രതിക്കൊപ്പം കാറും ബാക്കി തുകയും തൂക്കി ഒറ്റപ്പാലം സ്റ്റേഷനിൽ എത്തിച്ചു. അബൂബക്കറിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.