തൃശൂർ: പൂരത്തോടനുബന്ധിച്ച് മദ്യപാന സദസിലുണ്ടായ സംഘർഷത്തിന് പിന്നാലെ മദ്ധ്യവയസ്‌കൻ മർദ്ദനമേറ്റ് മരിച്ചു. അരിമ്പൂർ കൈപ്പിള്ളിയിൽ താമസിക്കുന്ന ലാലൂർ സ്വദേശി പടിഞ്ഞാറെ പുരയ്ക്കൽ ഉണ്ണിക്കൃഷ്ണന്റെ മകൻ സുരേഷാണ് (51) മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വൈശാഖൻ (24) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുരേഷ് മദ്യപിച്ച് വൈശാഖന്റെ പിതാവിനെ മർദ്ദിച്ചിരുന്നു. ഇതിൽ രോഷാകുലനായി വൈശാഖ് തിരിച്ചടിച്ചതിനെ തുടർന്നാണ് സുരേഷ് കൊല്ലപ്പെട്ടത്.ലാലൂർ ശ്മശാനത്തിന് സമീപമുള്ള പഴയ കാവൽപ്പുരയിലാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടത്. മുറിയിൽ രക്തം തളം കെട്ടി നിന്നിരുന്നു. പെയിന്റ് പണിക്കും ശ്മശാനത്തിൽ മ്യതദേഹം സംസ്‌കരിക്കുന്ന ജോലിക്കും പോകുന്നയാളാണ് സുരേഷ്. ക്രൂരമായ മർദ്ദനം മൂലമാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതെന്നാണ് വിവരം.വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഘർഷമുണ്ടായത്. ലാലൂർ ശ്മശാനത്തിലെ ക്ലോക്ക് റൂമിലാണ് സുരേഷ് മിക്ക ദിവസങ്ങളിലും താമസിക്കാറ്. ലാലൂർ ശ്മശാനത്തിനായി നിർമ്മിച്ച കെട്ടിടത്തിൽ സുഹൃത്തുക്കളോടൊപ്പം താമസവും ചീട്ടുകളിയും പതിവാണെന്നും നാട്ടുകാർ പറയുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. അമ്മ: വത്സല. സംസ്‌കാരം ശനിയാഴ്ച.