കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലൂൻസറുമായ ലാലി പി എം. താൻ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാൾ പാടിയ റാപ്പുകളാണ് അദ്ദേഹത്തെ നിർണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു. സവർണ തമ്പുരാക്കന്മാരാണ് വേടനെ അറസ്റ്റ് ചെയ്തതിന് സോഷ്യൽമീഡിയയിൽ ആർത്തുല്ലസിക്കുന്നതെന്ന് ലാലി പി എം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘ഞാൻ വേടനൊപ്പമാണ്. ആ 5gm കഞ്ചാവല്ല അവനെ നിർണയിക്കുന്നത്. അവൻ പാടിയ പതിനായിരം ടൺ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്.
തീർച്ചയായും വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നു. തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതൽ തെളിമയോടെ നിൻ്റെ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണം.’
അതേസമയം, വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയാണെന്നാണ് എഫ്ഐആർ റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. കൂടാതെ, ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടനെ പുലിപ്പല്ല് കേസിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.











